ഹൈദരാബാദ്: ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ സണ്‍റൈസേഴ്സിനെ ഹൈദരാബാദിനെ തോല്‍പ്പിച്ച് കെകെആര്‍.
അഞ്ച് റണ്‍സിനാണ് കെകെആര്‍ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ 166 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. കെകെആറിനായി ശര്‍ദുല്‍ ഠാക്കൂറും വൈഭവ് അറോറയും രണ്ട് വിക്കറ്റ് പങ്കിട്ടപ്പോള്‍ ഹര്‍ഷിത് റാണ, ആന്‍ഡ്രേ റസല്‍, അനുകുല്‍ റോയ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നായകനെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നിധീഷ് റാണയും വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. അവസാന ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ 9 റണ്‍സ് വേണമെന്നിരിക്കെ മനോഹരമായി പന്തെറിഞ്ഞ വരുണ്‍ ചക്രവര്‍ത്തിയാണ് കെകെആറിന് ജയം സമ്മാനിച്ചത്. 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. സ്കോര്‍ബോര്‍ഡില്‍ 29 റണ്‍സുള്ളപ്പോള്‍ മായങ്ക് അഗര്‍വാള്‍ (11 പന്തില്‍ 18) പുറത്തായി. രണ്ട് ഫോറും ഒരു സിക്സും നേടി ഫോമിലേക്കെത്തിയ താരത്തെ ഹര്‍ഷിത് റാണയാണ് മടക്കിയത്. വമ്പനടിക്കാരന്‍ അഭിഷേക് ശര്‍മയെ (10 പന്തില്‍ 9) ശര്‍ദുല്‍ ഠാക്കൂറും മടക്കിയയച്ചു. രാഹുല്‍ ത്രിപാഠി കടന്നാക്രമിച്ച് തുടങ്ങിയെങ്കിലും ആവേശം അല്‍പ്പം കൂടിപ്പോയി. ആന്‍ഡ്രേ റസലിനെ ആക്രമിച്ച് മുന്നേറിയ ത്രിപാഠിയെ റസല്‍ തന്നെ പുറത്താക്കി.
9 പന്തില്‍ 3 ഫോറും 1 സിക്സും ഉള്‍പ്പെടെ 20 റണ്‍സാണ് താരം നേടിയത്. വമ്പന്‍ താരം ഹാരി ബ്രൂക്ക് നാല് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായതോടെ ഹൈദരാബാദ് വലിയ പ്രതിസന്ധിയിലായി. നായകന് എയ്ഡന്‍ മാര്‍ക്രമും ഹെന് റിച്ച് ക്ലാസനും ചേര്‍ന്ന് ഹൈദരാബാദിനെ വീണ്ടും തിരിച്ചുകൊണ്ടുവന്നു. 20 പന്തില്‍ 1 ഫോറും 3 സിക്സും ഉള്‍പ്പെടെ 36 റണ്‍സ് നേടിയ ക്ലാസനെ ശര്‍ദുല്‍ റസലിന്റെ കൈകളിലെത്തിക്കുമ്പോള്‍ 14.1 ഓവറില്‍ ഹൈദരാബാദ് അഞ്ചിന് 124 എന്ന നിലയിലായിരുന്നു. ഒരുവശത്ത് പൊരുതിനിന്ന മാര്‍ക്രത്തെ വൈഭവ് അറോറ പുറത്താക്കിയത് മത്സരത്തില്‍ വഴിത്തിരിവായി. 40 പന്തില്‍ നാല് ഫോറടക്കം 41 റണ്‍സാണ് മാര്‍ക്രം നേടിയത്. മാര്‍ക്രം മടങ്ങുമ്പോള്‍ ഹൈദരാബാദിന് ജയിക്കാന്‍ 19 പന്തില്‍ 27 റണ്‍സ് വേണ്ടിയിരുന്നു. മാര്‍ക്കോ യാന്സന് 1 റണ്‍സില്‍ മടങ്ങി. അവസാന ഓവറിലെ മൂന്നാം പന്തില്‍ അബ്ദുല്‍ സമദിനെ വരുണ്‍ ചക്രവര്‍ത്തി (21) പുറത്താക്കിയതോടെ മത്സരം കെകെആര്‍ പിടിച്ചെടുക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കെകെആറിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റുകളാണ് കെകെആറിന് നഷ്ടമായത്. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ത്തന്നെ റഹ്മാനുല്ല ഗുര്‍ബാസ് ഗോള്‍ഡന്‍ ഡെക്കായി മടങ്ങി. മാര്‍ക്കോ യാന്‍സനെ സിക്സറിന് ശ്രമിച്ച ഗുര്‍ബാസിനെ അനായാസ ക്യാച്ചിലൂടെ ഹാരി ബ്രൂക്ക് പുറത്താക്കി. വെങ്കടേഷ് അയ്യര്‍ ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും വലിയ സ്കോര്‍ നേടാതെ മടങ്ങി. നാല് പന്തില്‍ ഏഴ് റണ്‍സെടുത്ത വെങ്കടേഷിനെയും രണ്ടാം ഓവറില്‍ത്തന്നെ യാന്സന് മടക്കി അയക്കുകയായിരുന്നു. വമ്പനടിക്കാരനായ ജേസന്‍ റോയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല.
19 പന്ത് നേരിട്ട് നാല് ബൗണ്ടറിയടക്കം 20 റണ്‍സാണ് റോയ് നേടിയത്. കാര്‍ത്തിക് ത്യാഗിയുടെ പന്തില്‍ സിക്സറിന് ശ്രമിച്ച റോയിയെ മായങ്ക് അഗര്‍വാളാണ് ക്യാച്ചിലൂടെ പുറത്താക്കിയത്. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് വിക്കറ്റിന് 49 എന്ന നിലയിലായിരുന്നു കെകെആര്‍. നാലാം വിക്കറ്റില്‍ നായകന് നിധീഷ് റാണയും റിങ്കു സിങ്ങും ചേര്‍ന്ന് ടീമിന് അടിത്തറ പാകി. 61 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം നിധീഷിനെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി എയ്ഡന്‍ മാര്‍ക്രമാണ് കൂട്ടുകെട്ട് പൊളിച്ചത്. 31 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും ഉള്‍പ്പെടെ 42 റണ്‍സാണ് നിധീഷ് നേടിയത്. മധ്യനിര പതിവ് പോലെ നിരാശപ്പെടുത്തി. ആന്‍ഡ്രേ റസല്‍ (15 പന്തില്‍ 24) പ്രതീക്ഷ നല്കി തുടങ്ങിയെങ്കിലും വലിയ സ്കോര്‍ നേടാനായില്ല. ഒരു ഫോറും രണ്ട് സിക്സും പറത്തിയ റസലിനെ മായങ്ക് മാര്‍ക്കണ്ഡെയാണ് മടക്കിയത്. സുനില്‍ നരെയ്നെ (2 പന്തില്‍ 1) ഭുവനേശ്വര്‍ കുമാര്‍ മായങ്ക് അഗര്‍വാളിന്റെ കൈയിലെത്തിച്ചു. ശര്‍ദുല്‍ ഠാക്കൂറിനെ (6 പന്തില്‍ 8) ടി നടരാജനും പുറത്താക്കി. ഒരുവശത്ത് ചെറുത്തുനിന്ന റിങ്കു സിങ്ങിനെ (35 പന്തില്‍ 46) നടരാജന് അബ്ദുല്‍ സമദിന്റെ കൈയിലെത്തിച്ചു.
ഹര്‍ഷിത് റാണ (1 പന്തില്‍ 0) റണ്ണൗട്ടായി. അനുകുല്‍ റോയിയും (7 പന്തില്‍ 13) വൈഭവ് അറോറയും (1 പന്തില്‍ 2) പുറത്താവാതെ നിന്നു. മാര്‍ക്കോ യാന്‍സനും ടി നടരാജനും രണ്ടു വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ കാര്‍ത്തിക് ത്യാഗി, എയ്ഡന്‍ മാര്‍ക്രം, മായങ്ക് മാര്‍ക്കണ്ഡെ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. പ്ലേയിങ് 11- കെകെആര്‍- ജേസന്‍ റോയ്, റഹ്മാനുല്ല ഗുര്‍ബാസ്, വെങ്കടേഷ് അയ്യര്‍, നിധീഷ് റാണ (c), ആന്‍ഡ്രേ റസല്‍, റിങ്കു സിങ്, സുനില്‍ നരെയ്ന്, ശര്‍ദുല്‍ ഠാക്കൂര്‍, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്- മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ, എയ്ഡന്‍ മാര്‍ക്രം (c), ഹെന് റിച്ച് ക്ലാസന്, ഹാരി ബ്രൂക്ക്, അബ്ദുല്‍ സമദ്, മാര്‍ക്കോ യാന്സന്, മായങ്ക് മാര്‍ക്കണ്ഡെ, ഭുവനേശ്വര്‍ കുമാര്‍, കാര്‍ത്തിക് ത്യാഗി, ടി നടരാജന്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.