റിയാദ്: സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവി, അലി അൽഖർനി എന്നിവരുടെ ദൗത്യം വിജയിച്ചതായി സൗദി ബഹിരാകാശ അതോറിറ്റി പ്രഖ്യാപിച്ചു. ഇവരോടൊപ്പം മറ്റ് രണ്ട് സഹയാത്രികരെയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശ പേടകം ‘ആക്സ് 2’ ഭൂമിയിൽ ഇറങ്ങി. എട്ട് ദിവസത്തെ ബഹിരാകാശ യാത്രക്ക് ശേഷമാണ് ഇവരെ വഹിച്ചുകൊണ്ടുള്ള പേടകം മെക്‌സിക്കൻ ഉൾക്കടലിൽ സുരക്ഷിതമായി ഇറങ്ങിയത്. മടക്കയാത്ര ഏകദേശം 12 മണിക്കൂറെടുത്തതായി അതോറിറ്റി അറിയിച്ചു.
മെയ് 21 ന് ഫ്ലോറിഡയിൽ നിന്നാണ് ആക്‌സ്-2 ദൗത്യവാഹനം വിക്ഷേപിച്ചത്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച് ഏകദേശം 16 മണിക്കൂറിന് ശേഷമാണ് രണ്ട് അമേരിക്കക്കാരും രണ്ട് സൗദികളും ഉൾപ്പെടുന്ന ബഹിരാകാശ സഞ്ചാരികളെ വഹിച്ച പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിജയകരമായി എത്തിയത്.
എട്ട് ദിവസം ബഹിരാകാശത്ത് തങ്ങിയ റയാനയും അലി അൽഖർനിയും തലച്ചോറിലും നാഡീവ്യവസ്ഥയിലും ആറ് പരീക്ഷണങ്ങൾ, രോഗപ്രതിരോധ കോശങ്ങളിലെ നാല് പരീക്ഷണങ്ങൾ, കൃത്രിമ മഴ പെയ്യിക്കുന്ന സാങ്കേതികവിദ്യയിൽ ഒരു പരീക്ഷണം എന്നിവ ഉൾപ്പെടെ 14 ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുകയുണ്ടായി.
അതോടൊപ്പം ബഹിരാകാശ യാത്രികർക്കായുള്ള ബഹിരാകാശ ശാസ്ത്ര ദൗത്യങ്ങളും ഗവേഷണ യാത്രകളും നടത്തുന്ന ചുരുക്കം ചില രാജ്യങ്ങളിൽ സൗദി അറേബ്യയും ഉൾപ്പെട്ടതായും അതോറിറ്റി പറഞ്ഞു. ബഹിരാകാശ ദൗത്യത്തിന് പോകുന്ന ആദ്യത്തെ അറബ് വനിത എന്ന റെക്കോർഡ് റയാന ബർനാവി ഇതോടെ കരസ്ഥമാക്കി. 'എല്ലാ കഥകളും അവസാനിക്കുന്നു, ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ പ്രദേശത്തിനും ഒരു പുതിയ യുഗത്തിന്റെ തുടക്കം മാത്രമാണ്.' തിരിച്ചെത്തിയ റയാന ബർനാവി പറഞ്ഞു.
സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ബഹിരാകാശ മേഖലയിലെ ദേശീയവും ശാസ്ത്രീയവുമായ നേട്ടങ്ങളുടെ അഭിമാനത്തിന്റെ നിമിഷങ്ങളാണിത്. ഈ ദൗത്യം നാഴികകല്ലാണ്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ഒരു ശാസ്‌ത്രീയ ദൗത്യത്തിന് ശേഷമാണ് ഇരുവരും തിരിച്ചെത്തിയിരിക്കുന്നത്. മാനവരാശിയെ സേവിക്കുന്ന ശാസ്‌ത്രീയ ഗവേഷണത്തിന് സംഭാവന നൽകുന്നതിനും ആഗോളതലത്തിൽ ബഹിരാകാശ മേഖലയും അതിന്റെ വ്യവസായങ്ങളും നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ദേശീയ കഴിവുകൾ കെട്ടിപ്പടുക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഈ ദൗത്യം ശക്തിപകരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.