സുല്‍ത്താന്‍ബത്തേരി: ചീരാലില്‍ വീട്ടുകാര്‍ പുറത്തുപോയ തക്കം നോക്കി മോഷണം. താഴത്തൂര്‍ കോല്‍ക്കുഴി വീട്ടില്‍ യശോധയുടെ വീട്ടില്‍ നിന്നാണ് ഏഴ് പവന് സ്വര്‍ണവും ഇരുപതിനായിരം രൂപയും കവര്‍ന്നത്.നുല്‍പ്പുഴ പൊലീസിലാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്.
രോഗിയായ യശോധ ചീരാലിലെ വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്. എന്നാല്‍ മൂന്നാഴ്ചയായി വൈത്തിരിയിലുള്ള സഹോദരിയുടെ വീട്ടിലായിരുന്നു. വിവാഹം കഴിച്ച് അയച്ച മകള്‍ സ്വര്‍ണവും പണവും സൂക്ഷിക്കാന്‍ അമ്മയെ ഏല്‍പ്പിച്ചതാണ്. മകള്‍ ഊട്ടിയിലാണ് താമസം.
ഈ സ്വര്‍ണമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയിരിക്കുന്നതെന്നാണ് വിവരം. ഞായറാഴ്ച രാവിലെ അടുക്കള വാതില്‍ തുറന്നു കിടക്കുന്നത് കണ്ട അയല്‍വാസികള്‍ യശോധയെയും നൂല്‍പ്പുഴ പോലീസിനെയും വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
മോഷണം നടന്ന പ്രദേശത്ത് നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെ മാത്രം മാറിയാണ് നൂല്‍പ്പുഴ പോലീസ് സ്റ്റേഷന് സ്ഥിതി ചെയ്യുന്നത്. അയല്‍വാസികള്‍ വിവരം അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് വീടിനകം പരിശോധിച്ചു. മുറിക്കകത്ത് മുളക് പൊടി വിതറിയ നിലയിലും അലമാര കുത്തിതുറന്ന് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടനിലയിലുമായിരുന്നു.
നൂല്‍പ്പുഴ പൊലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ മുസ്തഫയുടെയും ബാലകൃഷ്ണന്റെയും നേതൃത്വത്തില്‍ പൊലീസ് സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പ്രദേശത്ത് തന്നെയുള്ള മോഷ്ടാക്കളില്‍ ആരെങ്കിലുമാണോ അതോ പ്രൊഫഷണല്‍ മോഷണ സംഘങ്ങളാണോ കൃത്യത്തിന് പിന്നിലെന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്.
ചീരാല്‍ ടൗണില്‍ നിന്ന് മാറിയാണ് താഴത്തൂര്‍ കോല്‍ക്കുഴി പ്രദേശം. മോഷ്ടാക്കള്‍ എത്തിയത് ചീരാല്‍ ടൗണ്‍ വഴിയാണോ അല്ലെങ്കില്‍ പ്രദേശത്തെ ചെറിയ റോഡുകള്‍ വഴിയാണോ എന്നതടക്കം പോലീസ് പരിശോധിക്കും. മോഷ്ടാക്കളെ ഉടന്‍ പിടികൂടാനുള്ള ഊര്‍ജ്ജിതമായ ശ്രമത്തിലാണ് പോലീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.