തിരുവനന്തപുരം: സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെയും നിക്ഷേപം നടത്തിയ നിക്ഷേപകരെയും പറ്റിച്ച് പണം തട്ടി മുങ്ങിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ.
ട്രാവൻകൂർ സോഷ്യൽ വെൽഫെയർ കോ - ഓപ്പറേറ്റീവ് സോസൈറ്റി വെള്ളറട ശാഖയിലെ പ്രസിഡന്റ് കീഴാറൂർ കുറ്റിയാണിക്കാട് ശാന്താ ഭവനിൽ ബാലകൃഷ്ണന്റെ മകൻ അഭിലാഷ് ബാലകൃഷ്ണൻ (32) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ചില വർഷങ്ങൾ ആയി പ്രവർത്തിച്ചു വരുന്ന ബാങ്ക് ശാഖയിലാണ് വൻ തട്ടിപ്പ് നടന്നത്. ശാഖ ആരംഭിച്ച സമയം ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ നിക്ഷേപം നടത്തിച്ച് ചിലർക്ക് ജോലി നൽകുകയും മറ്റുള്ളവർക്ക് ജോലി നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. അതോടൊപ്പം ബാങ്ക് സ്റ്റാഫുകളെ കൊണ്ട് ബന്ധുക്കളുടെയും പരിചയക്കാരുടെയും കയ്യിൽ നിന്ന് നിർബന്ധിച്ച് നിക്ഷേപം നടത്തിക്കുകയും ചെയ്തു.
എന്നാൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ ബാങ്കിന്റെ പ്രവർത്തനം നിലച്ച് ബാങ്ക് പൂട്ടുകയായിരുന്നു. കെണിയിൽ അകപ്പെട്ടുപോയ നിക്ഷേപകരും ഉദ്യോഗസ്ഥരും പലതവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്നാണ് ചിലർ കോടതിയെ സമീപിച്ച് കേസ് നൽകിയത്.
കോടതി കേസന്വേഷിക്കാൻ വെള്ളറട പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. കേസെടുത്ത വിവരം അറിഞ്ഞ പ്രതി ഒളിവിൽ കഴിയവേ തിരുവന്തപുരം കണ്ണമ്മൂലയിലെ ഒരു പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്നും വെള്ളിയാഴ്ച്ച വെളുപ്പിന് അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളറട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം. ആർ. മൃദുൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സനൽ എസ് കുമാർ, സിവിൽ പോലിസ് ഓഫീസർമാരായ പ്രദീപ്, ഷാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.