കോട്ടയം :കുറവിലങ്ങാട് സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടമാളൂർ ചാമത്തല ഭാഗത്ത് കപ്രായിൽപറമ്പിൽ വീട്ടിൽമുഹമ്മദ് റഷീദ് മകൻ അൻസാരി എം.ആർ (38) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടു കൂടി കുറവിലങ്ങാട് വെമ്പള്ളി ഭാഗത്ത് പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. ഇയാൾ കടയില്‍ പെർഫ്യൂം വാങ്ങാന്‍ എന്ന വ്യാജേന വരികയും കൗണ്ടറിന് സമീപം വച്ചിരുന്ന ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചുകൊണ്ട് പോവുകയുമായിരുന്നു.
പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവ് ഇയാളാണെന്ന് തിരിച്ചറിയുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ മോഷ്ടിച്ചുകൊണ്ട് പോയ മൊബൈൽ ഫോൺ കോട്ടയം കെ.എസ്.ആർ.റ്റി.സി സ്റ്റാൻഡിന് സമീപമുള്ള മൊബൈൽ ഫോൺ കടയിൽ തുച്ഛമായ വിലയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു.
ഈ കടയിൽ നിന്നും പോലീസ് മൊബൈൽ ഫോൺ കണ്ടെടുക്കുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ വെമ്പള്ളി ഭാഗത്തുള്ള മറ്റൊരു സൂപ്പർമാർക്കറ്റിൽ നിന്ന് മറ്റൊരു മൊബൈൽ ഫോൺ മോഷ്ടിച്ചതായും പോലീസിനോട് പറഞ്ഞു. ഇയാൾക്ക് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എസ്.ഐ വിദ്യ വി, എ.എസ്.ഐ ജോണി പി.കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.