ആലപ്പുഴ : ആരോഗ്യപ്രവർത്തകരെ ഏതു ക്രിമിനലിനും വന്ന് ആക്രമിക്കാവുന്ന സ്ഥിതി ഇനി ഉണ്ടാകരുതെന്ന നിർബന്ധം സംസ്ഥാന സർക്കാരിനുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജെ എസ്‌എസിൽ നിന്നു സിപിഐ എമ്മിനൊപ്പം വന്ന 700ഓളം പ്രവർത്തകരെ സ്വീകരിക്കാൻ ടൗൺ ഹാളിനു സമീപം ചേർന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോക്ടർമാരുടെയും മറ്റും ആരോഗ്യസുരക്ഷയ്‌ക്കുള്ള നിയമനിർമ്മാണത്തിനുള്ള ഒരുക്കത്തിലാണ് സർക്കാർ. കഴിഞ്ഞ സമ്മേളനം പ്രതിപക്ഷം അലങ്കോലമാക്കിയതിനാൽ നിയമനിർമ്മാണത്തിനു സാധിച്ചില്ല. അതേ സമയം എന്തിനെയും സർക്കാരിനെ ആക്രമിക്കാനുള്ള വടിയാക്കുന്ന പ്രതിപക്ഷം ഡോക്ടറുടെ മരണത്തിനിടയാക്കിയ വേദനാജനകമായ സംഭവവും വിവാദമാക്കുകയാണ്.
മണിപ്പൂരിലെപ്പോലെ ആർഎസ്‌എസ് വിഷം കലക്കാൻ സാധ്യതയുള്ള സംസ്ഥാനമാണ് മതനിരപേക്ഷത തെളിനീരുപോലെ ഒഴുകുന്ന കേരളം. അതിനാൽ നാം അതിനെ പ്രതിരോധിക്കാൻ ജാഗ്രത പുലർത്തണം. ഓണസങ്കല്‌പം പോലും വ്യത്യസ്‌തമായി ആർഎസ് എസ് പ്രചരിപ്പിക്കുന്നത് വിഭാഗീയത വളർത്താനാണ്. മണിപ്പൂരിൽ വർഗ്ഗീയ കലാപം ആർഎസ്‌എസ് ബോധപൂർവം ഉണ്ടാക്കിയതാണ്. ഇന്ത്യയുടെ പിരിഛേദമായ മണിപ്പൂർ എല്ലാവരും സൗഹൃദത്തോടെ കഴിയുന്ന സ്ഥലമായിരുന്നു. ഏതു ഫാസിസറ്റുകളെയും പോലെ അവിടെ ജനങ്ങളെ തമ്മിലടിപ്പിക്കുകയായിരുന്നു ആർഎസ്‌എസ്. അതിനായി അവിടുത്തെ ഒരു വിഭാഗത്തിനു കൂടുതലായി സംവരണ ആനുകൂല്യങ്ങൾ നൽകി.
കേരളത്തിന്റെ വസ്‌തുനിഷ്‌ഠ പഠനം മതനിരപേക്ഷത നിലനിർത്താൻ ആവശ്യമാണ്. പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയതല്ല കേരളമെന്ന് ആദ്യം പറഞ്ഞ ദാർശനികൻ ചട്ടിമ്പി സ്വാമികളാണ്. പരശുരാമൻ മഴവെറിഞ്ഞിട്ട് കേരളം ബ്രാഹ്‌മണർക്കു കൊടുത്തുവെന്ന വാദം ബ്രാഹ്‌മണമേധാവിത്വം സ്ഥാപിക്കാനാണ്. ഗുണമേന്മയുള്ള ജീവിതം എല്ലാവർക്കും ഉറപ്പുവരുത്തുന്ന സംസ്ഥാനം കേരളം മാത്രമാണ്. യുപിയിൽ 22 ശതമാനം ദരിദ്രരുള്ളപ്പോൾ കേരളത്തിൽ അത് 0.7 ശതമാനം മാത്രമാണ്.
കേരളം ഏല്ലാവർക്കും ഭൂമിയും വീടും വസ്‌ത്രവും എത്രവരെ വേണമെങ്കിലും പഠിക്കാനുള്ള സാഹചര്യവുമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് പാർലമെന്ററി സംവിധാനത്തിൽ ഫലപ്രദമായി ഇടപെട്ടുകൊണ്ട് സിപിഐ എം. പണമൂലധനത്തിനു പകരം വിജഞാന മൂലധനമുപയോഗിച്ചുള്ള സംരംഭങ്ങളിലൂടെ തൊഴിൽസാധ്യതയും കേരളം കൈവരിക്കും. മൂന്നുകൊല്ലം കൊണ്ട് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രക്കമ്മിറ്റിയംഗം അഡ്വ സി എസ് സുജാത അധ്യക്ഷയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.