കൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ അറസ്റ്റിലായ യൂണിടാക് മാനേജിംഗ് ഡയറക്‌ടർ സന്തോഷ് ഈപ്പനെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു അറസ്റ്റിലായ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ.
യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിൽ നിന്ന് ലഭിച്ച 20 കോടിയോളം രൂപയിൽ നിന്നും നാലരക്കോടിയോളം രൂപയാണ് കമ്മീഷനായി സന്തോഷ് ഈപ്പൻ എത്തിച്ച് നൽകിയത്. ഈ ഇടപാടിലാണ് ഇ ഡിയുടെ അറസ്റ്റ്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ഖാലിദ് അടക്കമുള്ളവർക്ക് ഡോളറാക്കി മാറ്റിയാണ് കള്ളപ്പണം കൈമാറിയതെന്നും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. ആദ്യം അറസ്റ്റു ചെയ്തത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെയാണ്. ലൈഫ് മിഷന്റെ ഭാഗമായി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമ്മിക്കാനുള്ള കരാർ സന്തോഷ് ഈപ്പന്റെ കമ്പനിക്കായിരുന്നു ലഭിച്ചിരുന്നത്. ഇതിൽ സന്തോഷ് ഈപ്പൻ നാല് കോടിയിലധികം രൂപ കോഴ നൽകിയെന്നാണ് കണ്ടെത്തൽ. ഇതിൽ ഉൾപ്പെട്ടതാണ് സ്വപ്ന സുരേഷിന്റെ ലോക്കറിൽനിന്ന് കിട്ടിയ ഒരു കോടി രൂപ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.