ഇടുക്കി: അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നതിനുള്ള വനം വകുപ്പ് സംഘങ്ങളുടെ രൂപീകരണ യോഗം ഇന്ന് നടക്കും. എട്ട് സംഘങ്ങളായാണ് രൂപീകരിക്കുന്നത്. അരിക്കൊമ്പന് ദൗത്യത്തില്‍ സംഘത്തില്‍ ആരൊക്കെയെന്നും എന്തൊക്കെ ജോലികളാണ് നിര്‍വ്വഹിക്കേണ്ടതെന്നും തരംതിരിച്ച് നല്‍കും. ബുധനാഴ്ച മോക്ക് ഡ്രില്‍ നടത്താനാണ് തീരുമാനം.
ഇതിനായി കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ട എല്ലാ വിവരങ്ങളും വനം വകുപ്പ് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. അനുകൂല വിധി വന്നാല്‍ അടുത്ത ദിവസം തന്നെ മയക്ക് വെടിവെക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. ആക്രമണകാരിയായ അരിക്കൊമ്പനെ നിരീക്ഷിക്കുന്നതിനായി വനംവകുപ്പ് വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ട്. നിലവില്‍ 301 കോളനിയില്‍ അരിക്കൊമ്പനുള്ളതായിട്ടാണ് വിവരം. വയനാട്ടില്‍ നിന്നെത്തിയ ആര്‍ആര്‍ടിയും ഡോ. അരുണ്‍ സഖറിയയും ചിന്നക്കനാലില്‍ തുടരുകയാണ്.
ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനായി അരിക്കൊമ്പന്റെ ആക്രമണത്തെ തുടര്‍ന്നുണ്ടായ നഷ്ടങ്ങളുടെ കണക്ക് വനംവകുപ്പ് തയ്യാറാക്കി. 2005 ല്‍ വീടും റേഷന്‍കടയും ഏലം സ്റ്റോറുള്പ്പടെ 180 കെട്ടിടങ്ങള്‍ അരിക്കൊമ്പന് തകര്‍ത്തതായാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. കണക്കുകള്‍ പ്രകാരം 23 കെട്ടിടങ്ങളും ഈ വര്‍ഷത്തെ ആക്രമണത്തില്‍ തകര്‍ന്നതാണ്. ആക്രമണത്തെ തുടര്‍ന്ന് 30 ലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നൂറിലധികം പേരുടെ ഏക്കറു കണക്കിന് സ്ഥലത്തെ കൃഷിയും നശിപ്പിച്ചു.
2010 മുതല്‍ ഈ മാര്‍ച്ച് 25 വരെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലായി 29 പേരാണ് കാട്ടാനകളുടെ ആക്രമണത്തില്‍ മരിച്ചത്. ഇതു സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങളും കോടതിക്ക് കൈമാറും. അരിക്കൊമ്പന് ആക്രമണത്തിലുണ്ടായ നാശനഷ്ടത്തില്‍ അക്ഷയ സെന്റര്‍ വഴി അപേക്ഷ സമര്‍പ്പിച്ചവരുടെ എണ്ണമാണ് വനംവകുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആനയിറങ്കള്‍, പന്നിയാര്‍ എന്നിവിടങ്ങളിലെ റേഷന്‍ കടകള്‍ പലതവണയാണ് അരിക്കൊമ്പന് തകര്‍ത്തത്. വീട്ടു നമ്പരില്ലാത്ത കെട്ടിടങ്ങള്‍, ഷെഡുകള്‍, പട്ടയമില്ലാത്ത സ്ഥലത്ത് തകര്‍ത്ത വീടുകള്‍ തുടങ്ങിയവയുടെ എണ്ണവും കാണിച്ചിട്ടില്ല. ഇവയൊക്കെ പരിഗണിച്ച് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വനംവകുപ്പും നാട്ടുകാരും കരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.