തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനെ ലൈഫ് മിഷന് അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു. ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ഇ.ഡിയുടെ നടപടി. കേസില്‍ ചോദ്യം ചെയ്യലിനായി ഇഡിയുടെ കൊച്ചി ഓഫീസില്‍ ശിവശങ്കര്‍ ചൊവ്വാഴ്ച ഹാജരായിരുന്നു.
ലൈഫ് മിഷന് കേസില്‍ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാവശ്യപ്പെട്ട് എം ശിവശങ്കറിന് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ജനുവരി 31 ന് കായിക, യുവജന, മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്ന ദിവസം ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സാധിക്കില്ലെന്ന ശിവശങ്കറിന്റെ അപേക്ഷ പരിഗണിച്ചാണ് വീണ്ടും ഹാജരാവാന്‍ ഇ.ഡി. നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
യൂണിടാക് ഉടമ സന്തോഷ് ഈപ്പന്, സ്വര്‍ണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായര്‍ എന്നിവരെയും മുൻപ് ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന് കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇ ഡി കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസ് എടുത്തത്. ലൈഫ് മിഷന് കോഴ ഇടപാടില്‍ സി ബി ഐയും കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചിരുന്നു.
സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് ഒരുകോടി രൂപയോളം വിവിധ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷന് ഇടപാടില്‍ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് ഇ.ഡിയുടെ നിഗമനം.
കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സരിത്തിനേയും സന്ദീപിനേയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കറിനെയും സംഘം ചോദ്യം ചെയ്തത്. യുണിടാക്കിന് ലൈഫ് മിഷന് കരാര്‍ ലഭിക്കാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നാണ് സ്വപ്നയുള്‍പ്പെടെയുള്ള പ്രതികള്‍ നല്കിയ മൊഴി.
ഇന്ന് രാവിലെ വൈദ്യപരിശോധനയക്കു വിധേയനാക്കിയ ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ല എന്ന് പല ഘട്ടങ്ങളിലും ഇ.ഡി വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.