തെലങ്കാന: സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച ജൂനിയർ ഡോക്ടർ മരണപ്പെട്ട സംഭവത്തിൽ അറസ്റ്റ്. തെലങ്കാനയിലെ വാറങ്കൽ സ്വദേശിനി ഡോ. പ്രീതി ആണ് മരിച്ചത്. ബുധനാഴ്ച്ച ആത്മഹത്യക്ക് ശ്രമിച്ച പ്രീതി ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. കകാതിയ മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിൽ ഒന്നാം വർഷ പിജി വിദ്യാർത്ഥിനിയായിരുന്നു പ്രീതി. ആശുപത്രിയിൽ വച്ച് സ്വയം വിഷം കുത്തി വെച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു യുവതി.
ബുധനാഴ്ച പുലർച്ചെ ഡ്യൂട്ടിക്കിടെ എംജിഎം ആശുപത്രിയിലെ സ്റ്റാഫ് റൂമിലാണ് പ്രീതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. നില ഗുരുതരമായതോടെ ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കേസിൽ ആരോപണ വിധേയനായ ഡോ. സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം തെലങ്കാനയിൽ വലിയ കോളിളക്കം ആണുണ്ടാക്കിയത്. പ്രീതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് പിന്നിൽ ലവ് ജിഹാദ് ആണെന്ന് ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ ബണ്ടി സഞ്ജയ് ആരോപിച്ചിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ കൂടാതെ, റാഗിംഗുമായി ബന്ധപ്പെട്ട വകുപ്പുകളും എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള വകുപ്പുകളും സൈഫിനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.
മെഡിക്കൽ കോഴ്‌സിലെ ജൂനിയർമാർക്കും സീനിയേഴ്‌സിനും ഇടയിൽ നിലനിൽക്കുന്ന ചെറിയ ഈഗോ പ്രശ്നങ്ങളാണ് ഇതിന് കാരണമെന്ന് സെയ്ഫ് അവകാശപ്പെട്ടെങ്കിലും, ഇരയെ അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടന്നതായി കമ്മീഷണർ എ വി രംഗനാഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.