ചെന്നൈ: കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ എന്‍ഐഎ റെയ്ഡ്. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ 40 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 2022 ഒക്ടോബർ 23, 2022 നവംബർ 19 തീയതികളിൽ യഥാക്രമം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും കർണാടകയിലെ മംഗലാപുരത്തും കഴിഞ്ഞ വർഷം നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡുകളെന്ന് വൃത്തങ്ങൾ ന്യൂസ് 18നോട് പറഞ്ഞു. ഈ കേസുകളിലെ സമീപകാല അറസ്റ്റുകളുടെ തുടർച്ചയാണ് റെയ്ഡുകളെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ചെന്നൈ, കോയമ്പത്തൂർ, നാഗപ്പട്ടിണം, തിരുനെൽവേലി ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് തമിഴ്നാട്ടിൽ റെയ്ഡ് നടക്കുന്നത്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23 നാണ് കോയമ്പത്തൂര്‍ ജില്ലയിലെ കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപത്തുവെച്ച് ജമീഷ മുബീന്‍ സഞ്ചരിച്ച കാര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബീന് രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് 11 പേരെ ഭീകരവിരുദ്ധ സ്ക്വാഡ‍് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മുബീന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങാന്‍ സഹായിച്ചവർ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് പ്രതികള്‍ സ്‌ഫോടകവസ്തുക്കള്‍ വാങ്ങിയതെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. സിറ്റി പൊലീസ് നേരത്തെ നടത്തിയ റെയ്ഡില്‍ ഇവരുടെ കേന്ദ്രത്തില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍, ഐഎസ് പതാക, ലഘുലേഖകള്‍ തുടങ്ങിയ കണ്ടെടുത്തിരുന്നു.
2022 ഫെബ്രുവരിയിൽ ഈറോഡിലെ സത്യമംഗലം കാടുകളിൽ പ്രതികൾ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയിരുന്നുവെന്നും എൻഐഎ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.