1948-ല്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയശഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. വിദേശ കറന്‍സിയുടെ അഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരു പരിധി വരെ കാരണമായത്. പ്രധാന ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ഇറക്കുമതിക്കു പണം താങ്ങാന്‍ കെഴിയാതെ വന്നതോടെ രൂക്ഷമായ ക്ഷാമത്തിലേക്കും വന്‍ വിലക്കയറ്റത്തിലേക്കും ശ്രീലങ്ക എത്തിപ്പെട്ടിരിക്കുകയാണ്.
ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പേരില്‍ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും മകനും എംപിയുമായ നമല്‍ രാജപക്സെയും ഉള്‍പ്പെടെ 17 പേര്‍ക്കു വിദേശ യാത്രാ വിലക്ക്. കോടതിയാണു വിലക്ക് ഏര്‍പ്പെടുത്തിയത്. ഗോതഗോഗാമയിലും മൈനഗോഗാമയിലും സമാധാനപരായി നടന്ന പ്രതിഷേധങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാല്‍ ഇവരുടെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഫോര്‍ട്ട് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് ക്രിമിനല്‍ അന്വേഷണ വിഭാഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് മജിസ്ട്രേറ്റ് ഉത്തരവ്.
ജോണ്‍സ്റ്റണ്‍ ഫെര്‍ണാണ്ടോ, സനത് നിശാന്ത, പവിത്ര വണ്ണിയാരാച്ചി, സി ബി രത്നായകെ, സഞ്ജീവ എദിരിമാനെ എന്നിവരുള്‍പ്പെടെ ഭരണകക്ഷിയായ ശ്രീലങ്കന്‍ പൊതുജന പെരമുനയെ (എസ്എല്‍പിപി) പ്രതിനിധീകരിക്കുന്ന 13 എംപിമാര്‍, കോടതി വിലക്ക് ഏര്‍പ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നു. പശ്ചിമ പ്രവിശ്യയിലെ സീനിയര്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ (എസ്ഡിഐജി) ദേശബന്ധു തെന്നക്കൂണും അക്രമത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കായി രാജ്യത്ത് തുടരേണ്ട ആളുകളുടെ പട്ടികയിലുണ്ട്.
തിങ്കളാഴ്ചയുണ്ടായ അക്രമത്തില്‍ ഒമ്പത് പേര് കൊല്ലപ്പെടുകയും മുന്നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ ഔദ്യോഗിക വസതിക്കു മുന്നിലും പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ സെക്രട്ടേറിയറ്റിനു സമീപത്തും തങ്ങളെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് പ്രതിഷേധകരുടെ ആരോപണം.
മഹീന്ദ രാജപക്സെ വികാരാധീനമായ പ്രസംഗം നടത്തുകയും അദ്ദേഹത്തിന്റെ അനുയായികള്‍, രാജ്യത്തിന്റെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആരോപിച്ചുകൊണ്ട് പ്രെധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആഴ്ചകളോളം സമരം ചെയ്ത പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്തു. രോഷാകുലരായ ജനക്കൂട്ടം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യത്തുടനീളമുള്ള നിരവധി എംപിമാരുടെ വീടുകളും ഓഫീസുകളും കത്തിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മഹിന്ദ രാജപക്സെ രാജിവയ്ക്കുകയും രാജ്യത്തുടനീളം കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു.
രാജപക്സെ സഹോദരന്മാരുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് ഏപ്രില്‍ ഒന്‍പതു മുതല്‍ ശ്രീലങ്കയിലുടനീളം തെരുവിലിറങ്ങിയത്. ശക്തരായ രാജപക്സെ വംശജരാണ് ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ വര്‍ഷങ്ങളായി ആധിപത്യം പുലര്‍ത്തുന്നത്. ഭെരണത്തിലുള്ള അവസാനത്തെ രാജപക്സെയ കുടുംബാംഗമാണ് ഗോതബയ. അദ്ദേഹത്തിന്റെ സഹോദരന് മഹിന്ദ പ്രധാനമന്ത്രി പദത്തില്‍നിന്ന് രാജിവച്ചത് പ്രതിഷേധക്കാരെ സമാധാനിപ്പിക്കാനോ ദ്വീപ് രാഷ്ട്രത്തില്‍ ശാന്തത കൊണ്ടുവരാനോ സഹായകരമായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.